രസ-തൈരുവടകൾ
പടിഞ്ഞാറേ കോട്ടയിലെ വെങ്കടേഷ് ഭവനിലെ ബോർഡിൽ അടയ്- -അവിയലിനു താഴെ തൈര് വടയും റവ കേസരിയും കണ്ടിറങ്ങിയ അവൻ അടുത്തുള്ള ഒരു ചെറിയ കടയിലെ രസവട കഴിക്കാനായി പോകാൻ തിടുക്കമായിരുന്നു. അവന്റെ പരേതനായ മുത്തശ്ശന്റെ തിമിരം നിറഞ്ഞിട്ടും തീക്ഷണവും തിളക്കവുമുള്ള വെള്ളാരം കണ്ണ് പോലെയുള്ള കണ്ണുകളുള്ളതും അദ്ദേഹത്തിന്റെ പോലെ ഗൗരവം നിറഞ്ഞ മുഖത്തോട് അതീവ സാമ്യവും ഉള്ള തീരെ സംസാരിക്കാത്ത പൂണൂലിട്ട ഒരു "താത്താ" നടത്തുന്ന ചെറിയ ഒരു ഇഡലി ദോശ കട. രുചിയിൽ പ്രത്യേകിച്ച് ഒരു അസാധാരണത്വം ഒന്നുമില്ലാത്തതുമായ ആ രസവടയോ ഇഡ്ഡലി-സാമ്പാറോ ഓർഡർ ചെയ്യുമ്പോൾ അവൻ എന്തോ ആ വൃദ്ധ തമിഴ് ബ്രാഹ്മണന്റെ മുഖത്ത് നോക്കാൻ മടിച്ചു. ചിരഞ്ജിവി സൗഭാഗ്യവതിയാം ആശംസിക്കപ്പെടുന്ന ദമ്പതികളുടെ പേര് എഴുതപ്പെട്ട കല്യാണങ്ങളിൽ കൊടുക്കപ്പെടുന്ന ഒരുതരം തുണിസഞ്ചി കയ്യിൽ തൂക്കി ഒരു ഷർട്ട് വലിച്ചു കയറ്റി അവിടെ നിന്ന് ഇറങ്ങുന്ന ആ താത്താവിനെ ഓരോ പ്രാവശ്യം അവൻ ഒരു ഭയഭക്തിയോടെ നോക്കി. പദ്മനാഭദർശനത്തിനുള്ള കസവുമുണ്ടുകളും പൂജാ...