മുല്ലപ്പൂ(അൽത്താഫ്)
കച്ചവടപാരമ്പര്യത്തിനും കനാലുകൾക്കും പേരുകേട്ട പഴയങ്ങാടി ടൗണിന്റെ മധ്യത്തിലെ അണ്ണാച്ചിയുടെ ചായക്കടയുടെ അടുത്തുള്ള പൂക്കടയുടെ മുന്നിൽ ഞാൻ നിന്ന് പോയതിനു തീർത്തും ഒരു വേറിട്ടുള്ള കാരണമുണ്ട്. നല്ല കറുത്തഴകുള്ള തടിച്ചുഭംഗിയുള്ള അറുപതോളം വയസ്സ് തോന്നിക്കുന്ന ഒരു ചേച്ചി. കഴുത്തിൽ മുത്തുമണി മാലയിട്ട കോൾഗേറ്റ് പരസ്യത്തിലെ പോലെ തൂവെള്ള പല്ലുകൾ കാണിച്ചു ചിരിച്ചുകൊണ്ട് ചോദിച്ചു.
"അനക്ക് ഏതു പൂവാ വേണ്ടിയെ?". നല്ല നീളൻ തണ്ടുകളുള്ള ഓർക്കിഡിനും ട്യൂലിപ്പുകൾക്കും മറ്റു ട്യൂബ് ഫ്ലവറുകൾക്കുമിടയിൽ നിന്ന് ഒരു നല്ല ഒരെണ്ണം എടുത്തു കട്ട് ചെയ്യാൻ പറഞ്ഞ കൂട്ടത്തിൽ ഞാൻ ചോദിച്ചു, "മണം ഇണ്ടാവുവോ". "ഇല്ല കുട്ടിയോ, ഇതെല്ലാം മൈസൂരുന്നു മരുന്ന് തളിച്ചു കൊണ്ടുവരുന്നെയാ, മണം വേണേൽ ഈ മുല്ലപ്പൂ എടുക്കുന്നെയാ നല്ലതു"
മാടായിപ്പാറയിലെ പഴയ ഒരു മാർക്സിസ്റ് കുടുംബത്തിലെ ആ സഖാവ് ചേച്ചിയുടെ മണമില്ലാത്ത ഓർക്കിഡുകളെയും കട്ട് ഫ്ലവറുകളെയും തേടിവരാൻ പഴയ മുസ്ലിങ്ങൾ മാത്രം താമസിക്കുന്ന പഴയങ്ങാടിയിൽ അധികമാരുമില്ലതെന്നതായിരുന്നു സത്യം. പിന്നീട് അവർ തന്ന മുല്ലപ്പൂവിന്റെ മണം എന്റെ ചുറ്റിനും ആവോളം നേരം നിറഞ്ഞുനിന്നു.

Comments
Post a Comment